ബാലുശ്ശേരിയിൽ പൊതുശ്മശാനം വരുന്നു
ബാലുശ്ശേരി: ഏറെനാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബാലുശ്ശേരിയിൽ പൊതുശ്മശാനത്തിന് അനുമതിയായി. തഞ്ചാലക്കുന്നിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായാണ് ആധുനിക രീതിയിലുള്ള ശ്മശാനം നിർമിക്കുന്നത്.
55 ലക്ഷം രൂപ നിർദിഷ്ട ഗ്യാസ് ക്രിമിറ്റോറിയത്തിന് വകയിരുത്തിയിട്ടുണ്ട്.25 വർഷംമുൻപ് പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ സൗകര്യക്കുറവുമൂലം വളരെ കുറച്ച് ശവസംസ്കാരം മാത്രമേ നടന്നിട്ടുള്ളൂ. പൊതു ശ്മശാനം വരുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്കയകറ്റുന്നതിനായി ഹയർ ഗുഡ്സ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷതവഹിച്ചു.
പരിസരവാസികളുടെ മുഴുവൻ ആശങ്കയും അകറ്റിയശേഷമേ പദ്ധതി നടപ്പാക്കൂവെന്ന് പ്രസിഡന്റ് അറിയിച്ചു. പരിസരവാസികൾ പൊതുവേ പൊതുശ്മശാനത്തിന് അനുകൂലമാണ്. യോഗത്തിൽ വാർഡ് മെമ്പർ സുമ, ബ്ലോക്ക് മെമ്പർ അശോകൻ, ഭരണസമിതി അംഗങ്ങൾ, ചെയർപേഴ്സൺമാരായ പരീദ്, സബിത, അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ എന്നിവർ സംസാരിച്ചു.




