Breaking News


ബാലുശ്ശേരി ബസ്‌സ്റ്റാൻഡ്‌ നവീകരണം എട്ടു മാസത്തിനകം പൂർത്തിയാക്കും -യു.എൽ.സി.സി.എസ്

ബാലുശ്ശേരി: ബസ്‌സ്റ്റാൻഡ്‌ നവീകരണം എട്ടു മാസത്തിനകം പൂർത്തീകരിക്കുമെന്ന് നിർമാണച്ചുമതലയുള്ള യു.എൽ.സി.സി.എസ്. അധികൃതർ അറിയിച്ചു. 14-ന് വൈകുന്നേരം മൂന്ന് മണിക്ക്‌ പുരുഷൻ കടലുണ്ടി എം.എൽ.എ. നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.

ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് മീറ്റിങ്‌ ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ട് മാത്രമേ നിർമാണം നടത്തൂ എന്ന് എം.എൽ.എ. പുരുഷൻ കടലുണ്ടി യോഗത്തിൽ ഉറപ്പ് നൽകി.
എം.എൽ.എ.യ്ക്ക് പുറമേ യു.എൽ.സി.സി.എസ്. പ്രതിനിധികൾ ബാലുശ്ശേരി സി.ഐ. സുഷീർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വ്യവസായപ്രതിനിധികൾ, ഓട്ടോ-ടാക്സി യൂണിയൻ അംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, മറ്റ് പഞ്ചായത്ത് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബസ്‌സ്റ്റാൻഡ്‌ നവീകരണ പ്രവൃത്തി നടക്കുമ്പോഴുള്ള ഗതാഗത നിയന്ത്രണ ചുമതല ബാലുശ്ശേരി പോലീസ് ഏറ്റെടുത്തു. അഞ്ചിന്‌ നഗരത്തിലെ ഗതാഗത നിയന്ത്രണ രീതി പരിശോധിക്കും.

നവീകരണപ്രവൃത്തി നടക്കുമ്പോൾ സ്റ്റാൻഡിന്‌ പുറത്തുള്ള സ്ഥലങ്ങൾ കൂടുതലായി ഓട്ടോക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റും. പഴക്കംമൂലം പൊളിച്ചുമാറ്റുന്ന കടകൾ പെട്ടെന്നുതന്നെ പുനർനിർമിക്കാനാണ് തീരുമാനം. നവീകരണപ്രവൃത്തി ഉദ്ഘാടനത്തിന് മുൻപ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.