Breaking News


അതിവേഗ ഇന്റർനെറ്റുമായി ബി.എസ്.എൻ.എൽ

കോഴിക്കോട് : ഫിക്സഡ് ഫോൺ രംഗത്ത് പുതിയ ഡേറ്റാ വിപ്ലവവുമായി എത്തിയ റിലയൻസ് ജിയോയുടെ ഭീഷണി മറികടക്കാൻ വേഗമുള്ള ഇന്റർനെറ്റ് സംവിധാനവുമായി ബി.എസ്.എൻ.എല്ലും. പറ്റാവുന്ന എല്ലാ സ്ഥലത്തും 100 എം.ബി.പി.എസ്. വേഗത്തിൽ ഒപ്റ്റിക്കൽ ഫൈബർവഴി കുറഞ്ഞനിരക്കിൽ ഇന്റർനെറ്റ് നൽകുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കം കുറിക്കും.

കേന്ദ്രസർക്കാരിന്റെ പുതിയ ടെലികോം നയപ്രകാരം 2022-ഓടെ രാജ്യത്തെ 50 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും 50 എം.ബി.പി.എസ്. വേഗത്തിൽ നെറ്റ് കണക്‌ഷൻ നൽകണമെന്ന് നിർദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നടപടി.

ഇതിനായി രണ്ട് താരിഫ് ആണ് ഒരുക്കിയത്. പ്രതിമാസം 1277 രൂപയ്ക്ക് 750 ജി.ബി. േഡറ്റയുടെ പ്ലാനും 777 രൂപയ്ക്ക് 50 എം.ബി.പി.എസ്. വേഗത്തിൽ 500 ജി.ബി.യുടെ മറ്റൊരു പ്ലാനും. ഡൗൺലോഡിനും അപ്‌ലോഡിനും ഒരേ വേഗം തന്നെയായിരിക്കും. പരിധിയില്ലാതെ കോളുകളും. ലാൻഡ് ലൈനിലൂടെയും വൈഫൈവഴി മൊബൈൽ ഫോണുകളിലൂടെയും വിളിക്കാം. 750 ജി.ബി. കഴിഞ്ഞാലും പരിധിയില്ലാതെ നെറ്റ് ഉപയോഗിക്കാം. അപ്പോൾ വേഗം രണ്ട് എം.ബി.പി.എസായി കുറയും.

ബി.എസ്.എൻ.എല്ലിന് ഇപ്പോൾ നഗരങ്ങളിലും ചില ഗ്രാമീണ മേഖലകളിലും മാത്രമാണ് ഫൈബർ ഒപ്റ്റിക്കൽ കേബിൾ ഉള്ളത്. പുതിയ പദ്ധതി നടപ്പാക്കാൻ രാജ്യത്തെ കേബിൾ ടി.വി. ഓപ്പറേറ്റർമാരുമായി നെറ്റ് കൈമാറ്റത്തിന് കരാർ എടുത്തുകഴിഞ്ഞു. കേരള ടെലികോം സർക്കിളിനുകീഴിൽ അഞ്ഞൂറോളം കേബിൾ ടി.വി. കമ്പനികളുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. അവരുടെ കേബിൾ വഴിയായിരിക്കും നെറ്റ് കണക്‌ഷൻ കൊടുക്കുക. അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വം കേബിൾ നെറ്റുവർക്കുകൾക്കായിരിക്കും. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പരമാവധി സർക്കിളുകളിൽ ഒപ്റ്റിക്കൽ കേബിൾ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് ബി.എസ്.എൻ.എൽ.
ഒറ്റ ഫൈബറിൽ ടി.വി. മൊബൈൽ ഡേറ്റ, വൈഫൈ, വീഡിയോ കോൺഫറൻസ് സംവിധാനം വരുന്ന ഫിക്സഡ് ഫോൺ സംവിധാനത്തിനാണ് റിലയൻസ് തുടക്കമിടുന്നത്.